തിരുവനന്തപുരം: തീവ്രവർഗീയ നിലപാടുള്ളവരെന്ന് സിപിഎം തന്നെ മുദ്രകുത്തിയ എസ്ഡിപി ഐയുടെ വോട്ട് തങ്ങൾക്കു വേണ്ടെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാത്തതു പരാജയഭീതി കൊണ്ടാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം ഹസൻ.
നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നൽകിയതെന്ന് എസ്ഡിപിഐ നേതൃത്വം പറയുന്പോൾ പ്രാദേശികമായി അവരെടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് പിന്തുണയെന്നാണ് പിണറായി വിജയന്റെ ഭാഷ്യം.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് യുഡിഎഫ് വേണ്ടെന്ന് പറയാമെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.
മുൻകാലങ്ങളിൽ ജമാഅ ത്തെ ഇസ്ലാമിയുടെ പിന്തുണ വളരെയധികം നേടിയവരാണ് പിണറായി വിജയനും കൂട്ടരും.
ഒരേസമയം ആർഎസ്എസും എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ പിണറായി വിജയനെ കേരള രാഷ്ട്രീയത്തിലെ വർഗീയതയുടെ വ്യാപാരിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ഹസൻ പരിഹസിച്ചു.